2 Samuel 14

അബ്ശാലോം ജെറുശലേമിലേക്കു തിരിച്ചുവരുന്നു

1രാജാവിന്റെ ഹൃദയം അബ്ശാലോമിനുവേണ്ടി വാഞ്ഛിക്കുന്നുണ്ടെന്ന് സെരൂയയുടെ മകനായ യോവാബ് ഗ്രഹിച്ചു. 2അദ്ദേഹം തെക്കോവയിലേക്ക് ആളയച്ച് അവിടെനിന്നും വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി. അദ്ദേഹം അവളോടു പറഞ്ഞു: “നീ വിലാപത്തിലാണെന്നു നടിക്കണം; വിലാപവസ്ത്രങ്ങളണിയണം, സുഗന്ധതൈലങ്ങളൊന്നും പൂശരുത്; മരിച്ചവനുവേണ്ടി വളരെനാളായി ദുഃഖാചരണം നടത്തുന്ന ഒരു സ്ത്രീയെന്നമട്ടിൽ പെരുമാറണം. 3എന്നിട്ടു നീ രാജസന്നിധിയിൽച്ചെന്ന് ഇത്തരത്തിൽ അദ്ദേഹത്തോടു പറയണം.” അവൾ പറയേണ്ട വാക്കുകളെല്ലാം യോവാബു പറഞ്ഞുകൊടുത്തു.

4തെക്കോവക്കാരിയായ ആ സ്ത്രീ രാജസന്നിധിയിൽ എത്തി.
ചി.കൈ.പ്ര. സംസാരിച്ചു
അദ്ദേഹത്തെ സാഷ്ടാംഗം വീണു നമസ്കരിച്ചു. “രാജാവേ! അടിയനെ സഹായിക്കണേ,” അവൾ കേണു.

5“എന്താണു നിന്റെ പ്രശ്നം?” രാജാവു ചോദിച്ചു.

അവൾ പറഞ്ഞു: “രാജാവേ, അടിയൻ ഒരു വിധവയാണ്. അടിയന്റെ ഭർത്താവു മരിച്ചുപോയി.
6അവിടത്തെ ദാസിയായ അടിയനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവർ വയലിൽവെച്ചു പരസ്പരം കലഹിച്ചു. അവരെ പിടിച്ചുമാറ്റുവാൻ ആരും ഉണ്ടായിരുന്നില്ല. അതിനാൽ ഒരുവൻ മറ്റവനെ അടിച്ചുകൊന്നു. 7ഇപ്പോൾ കുലം മുഴുവൻ ഈ ദാസിക്കെതിരേ തിരിഞ്ഞിരിക്കുന്നു. ‘സഹോദരഘാതകനായവനെ ഏൽപ്പിച്ചുതരിക, അവൻ കൊന്ന സഹോദരന്റെ ജീവനുപകരം ഞങ്ങൾ അവനെ കൊന്നു പ്രതികാരംചെയ്യട്ടെ. അവൻ പൈതൃകസ്വത്ത് അവകാശമാക്കാൻ യോഗ്യനല്ല’ എന്നാണ് അവർ പറയുന്നത്. ഭൂമുഖത്ത് എന്റെ ഭർത്താവിനു പേരോ പിൻഗാമിയോ അവശേഷിക്കാതെ, എനിക്ക് ഇന്നുള്ള ഏക കനലും കെടുത്തിക്കളയാനാണ് അവരുടെ ഭാവം.”

8രാജാവ് ആ സ്ത്രീയോട് ഇപ്രകാരം പറഞ്ഞു: “നീ വീട്ടിൽ പൊയ്ക്കൊള്ളൂ! നിന്റെ കാര്യത്തിൽ ഞാൻ കൽപ്പന കൊടുക്കുന്നുണ്ട്.”

9എന്നാൽ ആ തെക്കോവക്കാരി വീണ്ടും അദ്ദേഹത്തോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ. രാജാവും അവിടത്തെ സിംഹാസനവും കുറ്റമറ്റതായിരിക്കട്ടെ.”

10അതിനു രാജാവു മറുപടി പറഞ്ഞു: “ആരെങ്കിലും നിന്നോട് എന്തെങ്കിലും പറഞ്ഞാൽ അവനെ എന്റെ അടുക്കൽ വരുത്തുക. പിന്നെ ഒരിക്കലും അവൻ നിന്നെ ശല്യപ്പെടുത്തുകയില്ല.”

11അവൾ പറഞ്ഞു: “രക്തപ്രതികാരകൻ കൂടുതൽ നാശം വരുത്തുകയും എന്റെ മകൻ കൊല്ലപ്പെടുകയും ചെയ്യാതിരിക്കാൻവേണ്ടി രാജാവേ, അങ്ങ് ദൈവമായ യഹോവയെ വിളിച്ചപേക്ഷിക്കണേ!”

അദ്ദേഹം അതിനു മറുപടിയായി: “യഹോവയാണെ, നിന്റെ മകന്റെ തലയിലെ ഒരു രോമംപോലും നിലത്തു വീഴുകയില്ല” എന്നു പറഞ്ഞു.

12“അങ്ങയുടെ ഈ ദാസി ഒരു വാക്കുകൂടി ഉണർത്തിക്കട്ടെ!” എന്നു സ്ത്രീ പറഞ്ഞു.

“പറയൂ,” എന്നു രാജാവു മറുപടികൊടുത്തു.

13ആ സ്ത്രീ പറഞ്ഞു: “എങ്കിൽ ദൈവജനത്തിനെതിരേ ഇതേവിധത്തിലുള്ള ഒരു കാര്യം രാജാവേ, അങ്ങു നിരൂപിക്കുന്നതെന്ത്? രാജാവേ, അങ്ങ് ഈ വിധി പ്രസ്താവിക്കുമ്പോൾ തന്നെത്തന്നെ കുറ്റം വിധിക്കുകയല്ലേ? കാരണം പ്രവാസിയായിരിക്കുന്ന സ്വന്തം മകനെ അങ്ങ് തിരികെ വരുത്തിയിട്ടില്ലല്ലോ! 14നിലത്തു തൂകിപ്പോയ ജലം വീണ്ടും തിരിച്ചു ശേഖരിക്കാൻ കഴിയാത്തതുപോലെ, നാം എല്ലാം മരിക്കും. എന്നാൽ ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായ ഒരുവൻ, താൻ ഇനിയും ഭ്രഷ്ടനായിക്കഴിയാതിരിപ്പാനുള്ള വഴി ആലോചിക്കുന്നു.

15“ജനം എന്നെ ഭയപ്പെടുത്തിയതിനാൽ ഇക്കാര്യം എന്റെ യജമാനനായ രാജാവിനോടു പറയാൻ വന്നതാണ് ഞാൻ. ‘ഞാൻ രാജാവിനോടു സംസാരിക്കും; ഒരുപക്ഷേ അദ്ദേഹം തന്റെ ദാസി പറയുന്നതു ചെയ്തേക്കാം’ എന്ന് അങ്ങയുടെ ദാസിയായ അടിയൻ ചിന്തിച്ചു. 16‘ദൈവം ഞങ്ങൾക്കു നൽകിയ അവകാശത്തിൽനിന്ന് എന്നെയും എന്റെ മകനെയും ഛേദിച്ചുകളയാൻ ശ്രമിക്കുന്ന മനുഷ്യന്റെ കരങ്ങളിൽനിന്ന് എന്നെ വിടുവിക്കാൻ രാജാവു മനസ്സുവെച്ചേക്കും,’ എന്ന് അടിയൻ വിചാരിച്ചു. 17അതിനാൽ അങ്ങയുടെ ഈ ദാസി അപേക്ഷിക്കട്ടെ, ‘എന്റെ യജമാനനായ രാജാവിന്റെ കൽപ്പന എന്റെ ഓഹരി സുരക്ഷിതമാക്കട്ടെ. കാരണം നന്മതിന്മകൾ വിവേചിക്കുന്നതിൽ എന്റെ യജമാനനായ രാജാവ് ദൈവദൂതനു സദൃശനാണല്ലോ! അങ്ങയുടെ ദൈവമായ യഹോവ അങ്ങയുടെകൂടെ ഉണ്ടായിരിക്കട്ടെ.’ ”

18അപ്പോൾ രാജാവ് ആ സ്ത്രീയോടു പറഞ്ഞു: “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ! അതു നീ എന്നിൽനിന്ന് മറച്ചുവെക്കരുത്.”

“എന്റെ യജമാനനായ രാജാവ് ചോദിച്ചാലും,” സ്ത്രീ മറുപടി പറഞ്ഞു.

19രാജാവു ചോദിച്ചു: “ഈ കാര്യങ്ങളിലെല്ലാം നിന്നോടുകൂടെ യോവാബിന്റെ കൈയില്ലേ?”

സ്ത്രീ മറുപടി പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങാണെ, എന്റെ യജമാനനായ രാജാവു കൽപ്പിക്കുന്ന ഒരു കാര്യത്തിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറാൻ ഒരുവനും കഴിയുകയില്ലല്ലോ! അതേ, ഇതു ചെയ്യാൻ എനിക്കു നിർദേശം തന്നത് അങ്ങയുടെ ദാസനായ യോവാബുതന്നെ. ഈ വാക്കുകളെല്ലാം എനിക്കു പറഞ്ഞുതന്നതും അദ്ദേഹംതന്നെ.
20ഇന്നത്തെ അവസ്ഥയ്ക്കു മാറ്റം വരുത്താനായി അങ്ങയുടെ ദാസനായ യോവാബ് ഇതു ചെയ്തിരിക്കുന്നു. എന്റെ യജമാനൻ ഒരു ദൈവദൂതനു സദൃശം ജ്ഞാനിയാണല്ലോ! ഭൂതലത്തിൽ നടക്കുന്നതെല്ലാം അവിടന്ന് അറിയുന്നു.”

21രാജാവു യോവാബിനോടു പറഞ്ഞു: “കൊള്ളാം; ഇക്കാര്യം ഞാൻ സമ്മതിച്ചിരിക്കുന്നു. നീ പോയി അബ്ശാലോം കുമാരനെ കൂട്ടിക്കൊണ്ടുവരിക!”

22യോവാബ് ആദരപൂർവം സാഷ്ടാംഗം വീണു നമസ്കരിച്ചു. അദ്ദേഹം രാജാവിനെ അഭിനന്ദിച്ചുകൊണ്ട് ഈ വിധം പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങ് ഈ ദാസന്റെ അഭ്യർഥന അനുവദിച്ചിരിക്കുന്നല്ലോ! അങ്ങയുടെ കണ്മുമ്പിൽ ഈ ദാസനു പ്രസാദം ലഭിച്ചിരിക്കുന്നു എന്ന് ഇന്നു ഞാൻ മനസ്സിലാക്കുന്നു.”

23അതിനുശേഷം യോവാബ് ഗെശൂരിൽച്ചെന്ന് അബ്ശാലോം കുമാരനെ ജെറുശലേമിലേക്കു കൂട്ടിക്കൊണ്ടുവന്നു. 24എന്നാൽ “അവൻ സ്വന്തം ഭവനത്തിലേക്കുതന്നെ പോകട്ടെ. എന്റെ സന്നിധിയിൽ അവൻ വരരുത്,” എന്നു രാജാവ് കൽപ്പിച്ചു. അപ്രകാരം അബ്ശാലോം സ്വഭവനത്തിലേക്കു പോയി. രാജാവിനെ മുഖം കാണിച്ചതുമില്ല.

25ഇസ്രായേലിലെങ്ങും സൗന്ദര്യംകൊണ്ട് അബ്ശാലോം കുമാരനോളം കീർത്തിയുള്ള ഒരാളും ഉണ്ടായിരുന്നില്ല. ആപാദചൂഡം യാതൊരുവിധ ന്യൂനതകളുമില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. 26അദ്ദേഹം വർഷത്തിലൊരിക്കലേ തന്റെ മുടിമുറിപ്പിക്കുമായിരുന്നുള്ളൂ. അതു വളർന്ന് തനിക്കു ഭാരമായിത്തീരുമ്പോഴായിരുന്നു മുറിപ്പിച്ചിരുന്നത്. അദ്ദേഹം മുടി മുറിപ്പിക്കുമ്പോഴൊക്കെയും അതിന്റെ തൂക്കം നോക്കുമായിരുന്നു. അതിന്റെ ഭാരം രാജതൂക്കപ്രകാരം ഇരുനൂറു ശേക്കേൽ
ഏക. 2.3 കി. ഗ്രാം.
ആയിരുന്നു.

27അബ്ശാലോമിന് മൂന്നുപുത്രന്മാരും ഒരു പുത്രിയും ജനിച്ചിരുന്നു. പുത്രിയുടെ പേര് താമാർ എന്നായിരുന്നു; അവൾ അതീവസുന്ദരിയുമായിരുന്നു.

28രാജസന്നിധിയിൽ പ്രത്യക്ഷപ്പെടാതെ അബ്ശാലോം രണ്ടുവർഷം ജെറുശലേമിൽ താമസിച്ചു. 29പിന്നെ യോവാബിനെ രാജസന്നിധിയിലേക്ക് അയയ്ക്കുന്നതിന് അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരുന്നതിന് അബ്ശാലോം ആളയച്ചു. എന്നാൽ യോവാബ് ചെല്ലാൻ കൂട്ടാക്കിയില്ല. രണ്ടാമതും അദ്ദേഹം ആളയച്ചു; യോവാബു ചെന്നില്ല. 30അപ്പോൾ അദ്ദേഹം തന്റെ സേവകന്മാർക്കു കൽപ്പനകൊടുത്തു. “നോക്കൂ, യോവാബിന്റെ വയൽ എന്റെ വയലിന് തൊട്ടടുത്താണല്ലോ! അതിൽ യവം വിളഞ്ഞുകിടക്കുന്നു. നിങ്ങൾചെന്ന് അതിന് തീകൊടുക്കുക!” അങ്ങനെ അബ്ശാലോമിന്റെ ദാസന്മാർ ആ വയലിന് തീയിട്ടു.

31അപ്പോൾ യോവാബ് അബ്ശാലോമിന്റെ വീട്ടിലേക്കുചെന്നു. “അങ്ങയുടെ ദാസന്മാർ എന്റെ വയലിനു തീയിട്ടതെന്തിന്?” എന്ന് അദ്ദേഹം ചോദിച്ചു.

32അബ്ശാലോം യോവാബിനോടു പറഞ്ഞു: “നോക്കൂ ഞാൻ താങ്കൾക്കുവേണ്ടി ആളയച്ചില്ലേ? ‘ഞാൻ ഗെശൂരിൽനിന്ന് വന്നതെന്തിന്? അവിടെ താമസിക്കുകയായിരുന്നു എനിക്കു നല്ലത് എന്നു രാജാവിനോടു ചെന്നു പറയുന്നതിനായി താങ്കൾ വരണമെന്നു ഞാൻ പറഞ്ഞയച്ചിരുന്നു.’ എനിക്കിപ്പോൾ രാജസന്നിധിയിൽ പോകണം. എന്നിൽ എന്തെങ്കിലും കുറ്റമുണ്ടെങ്കിൽ അദ്ദേഹം എന്നെ കൊല്ലട്ടെ!”

33അതിനാൽ യോവാബ് രാജസന്നിധിയിൽച്ചെന്ന് ഇക്കാര്യമെല്ലാം അറിയിച്ചു. അപ്പോൾ രാജാവ് അബ്ശാലോമിനെ വിളിപ്പിച്ചു. അദ്ദേഹം രാജസന്നിധിയിൽ വന്ന് ആദരപൂർവം സാഷ്ടാംഗം വീണു നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു.

Copyright information for MalMCV